Wednesday, May 27, 2015

ഒരു വിലാപഗാനം

അറ്റുപോയെന്‍റെ ഈ ഉയിരിന്‍റെ പാതിയും 
അറ്റുവീണു പോയ പൊക്കിൾകൊടിക്കൊപ്പം;
ഇറ്റു വീഴുന്ന ഈ ചോരയും ഒപ്പി ഞാൻ  
നോറ്റ  ഈ ഗ്രീഷ്മവും വർഷവും ശിശിരവും,
ഒറ്റയ്ക്കിരുന്നു ഞാനൊഴുക്കിത്തീർത്ത ഈ
വറ്റാത്ത  കണ്ണുനീർപുഴയുമെല്ലാമിനി
നെറ്റിയിൽ വീണുമായുന്ന ചുളിവുകൾക്കപ്പുറം
മറ്റൊന്നുമല്ലെന്നിരിക്കിലും 
കുറ്റബോധത്തിന്‍റെ നരകാഗ്നിയിൽ ഇനി
മറ്റൊരു ജന്മവും എരിയാതിരിക്കട്ടെ.
കാറ്റത്ത്‌ പാറുന്ന അപ്പൂപ്പൻതാടികൾ
മുറ്റത്തിറങ്ങാൻ മടിക്കുന്ന വേളയിൽ
പറ്റിപ്പിടിക്കാൻ പടർന്നു കിടക്കുന്ന
വെറ്റിലക്കൊടിയിലെ തളിരുകൾ നമ്മൾ.
മറ്റേതുമാണെന്ന ചിന്ത വേണ്ട ഇനി
മറ്റൊന്നുമാവാനൊരുങ്ങിടേണ്ട വൃഥാ.

~ ഹരി ശങ്കർ  

No comments: