അവൾ നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു. അന്നവൾക്ക് 6 വയസ്സ്. ഏട്ടനും ഞാനും ആയിട്ടുള്ള ഏതോ ഒരു സ്വകാര്യ നിമിഷം അവൾ കണ്ടിട്ടുണ്ടാവണം, പിറ്റേന്നു രാവിലെ പാലു കൊടുക്കാൻ അവളുടെ അരികിലേക്കു പോയത് തെല്ല് ജാള്യതയോടെയാണ്. ഗ്ലാസ്സ് മുന്നിൽ വെച്ച് തിരക്കഭിനയിച്ച് അവളുടെ മുഖത്തു നോക്കാതെ രക്ഷപ്പെടാൻ ബുദ്ധിമുട്ടുമ്പോൾ കൈ പിടിച്ചു നിർത്തി ചിരിച്ചുകൊണ്ട് എന്നോടവൾ ചോദിച്ചതിങ്ങനെ ആയിരുന്നു, "അമ്മക്ക് എന്നെ ഇഷ്ടമല്ലേ?". ഞാൻ ഒന്നും പറയാതെ തലച്ചോറിന്‍റെ ഏതോ കോണിൽ അവശേഷിച്ചിരുന്ന ഒരു തുണ്ട് പുഞ്ചിരി എങ്ങനെയൊക്കെയോ മുഖത്തേക്ക് വരുത്തി രക്ഷപ്പെട്ടു.
- ["അച്ഛന് എന്തു കട്ടിയുള്ള മീശയാ!!". "ഇഷ്ടായോ നിനക്ക്?". "ഉം". കുഞ്ഞിക്കൈ മേൽച്ചുണ്ടിനു മുകളിലൂടെ ഓടി. "അച്ഛൻ ഒന്ന് പുറത്തു പോയി വരാം."]
"ഇവിടെ വാ അമ്മു... മതി അച്ഛന്‍റെ കൂടെ കുത്തിമറിഞ്ഞത്. മണി ഒൻപതു കഴിഞ്ഞു." "കുറച്ചു നേരം കൂടി അമ്മേ ...". എന്‍റെ കണ്ണുകളിൽ തിളച്ചിരുന്ന അസ്വസ്ഥത അവൾ കണ്ടിരുന്നോ? "അമ്മയും വാ". "എനിക്കുറക്കം വരുന്നു". സോഫയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പന്ത്രണ്ടു മണിക്കു മുറിയിൽ ചെന്നു നോക്കി. ശാന്തം. പിന്നീടെപ്പോഴോ മയങ്ങി.
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതിരുന്നിട്ടും എനിക്ക് ഈ കല്യാണത്തിനു താൽപര്യമില്ലായിരുന്നു. പക്ഷേ പിന്നീട് ഏട്ടന്‍റെ മടിയിൽ തല വെച്ചുറങ്ങിയിരുന്ന ഓരോ സന്ദർഭത്തിലും ഞാൻ അതോർത്തു ചിരിച്ചു പോകാറുണ്ടായിരുന്നു. എന്‍റെ മുടിയിഴകൾക്കിടയിലൂടെ അനായാസം ഒഴുകിയിരുന്ന വിരലുകൾക്ക് മിനുസ്സമേകിയിരുന്നത് കളങ്കമില്ലാത്ത വാത്സല്യമായിരുന്നു.
"ഷൈലജേ...". "എന്താ ഏട്ടാ?". വിരലോടിച്ചുകൊണ്ട് ഏട്ടൻ തുടര്‍ന്നു. "എന്താ നിന്‍റെ മുഖമൊക്കെ വല്ലാതെ? കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു." "ഒന്നുമില്ല ഏട്ടാ". "എന്നോട് പറയില്ലേ?" "ഒന്നുമില്ല ഏട്ടാ. സത്യം." "ഉം...". വിരലുകൾ അലസമായി മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു. പാതി മയക്കത്തിൽ എപ്പോഴോ ഏട്ടനെ വിളിച്ചു. "എന്താ ഷൈലജേ, പറ." "നമ്മുടെ മോളേ ഒരിക്കലും വേദനിപ്പിക്കരുത് ഏട്ടാ" ആ കണ്ണുകളിൽ വല്ലാത്ത ആശങ്കയും സഹതാപവും മിന്നിമറയുന്നത് ഞാൻ കണ്ടു. മൂർദ്ധാവിൽ ചുംബിച്ചു. "ഇല്ലഡോ."
- [നേരം വല്ലാതെ ഇരുട്ടി. ഉമ്മറത്തിരുന്ന് അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടന്നുകൊണ്ട് ചോദിച്ചു, "അച്ഛൻ എന്താണമ്മേ വരാൻ വൈകുന്നത്?". "വരും മോളേ, അച്ഛൻ വരും." "കുറേ ദിവസമായല്ലോ അച്ഛൻ പോയിട്ട്?" "മോളുറങ്ങിക്കോ, അച്ഛൻ വരും.". പാതി മയക്കത്തില്‍ ടോര്‍ച്ചിന്‍റെ വെളിച്ചം കണ്‍പോളകള്‍ക്ക് മീതെ പതിക്കുന്നത് ഞാനറിഞ്ഞു. "അവളുറങ്ങിയോ ശ്രീദേവി?" അച്ഛന്‍ കാലുകൾ നിലത്തുറപ്പിക്കാൻ ബദ്ധപ്പെട്ടുകൊണ്ട് ചോദിച്ചു. "ഉറങ്ങിയേട്ടാ". "ഉം.. അവളിന്നെന്‍റെ കൂടെ കിടക്കട്ടെ."]
പക്ഷേ ഇപ്പോൾ ഇവളുടെ മുടിയിഴകൾക്കിടയിലൂടെ ഓടുന്ന എന്‍റെ ഈ കൈവിരലുകൾക്ക് വല്ലാത്ത ഒരു ഗന്ധമുണ്ട്. മരണത്തിന്‍റെ ഗന്ധം. ആ ഗന്ധം എന്‍റെ മൂക്ക് തുളക്കുന്നു. തല പെരുക്കുന്നു. മുടിത്തുമ്പുകളിലൂടെ തലയോട്ടിയിലേക്ക് ആ പെരുപ്പ് അരിച്ചിറങ്ങുന്നു. തലയോട്ടിയിൽ പടരുന്നു. തലച്ചോറ് കാർന്നു തിന്നുന്നു. തലയോട്ടിക്കുള്ളിൽ ആയിരം ചീവീടുകൾ ചിലക്കുന്നതു പോലെ...
- ["ശ്ശ്.. ശ്ശ്.... ഒച്ച വെക്കരുത് ഷൈലെ.. അച്ഛന് അത്ര ഇഷ്ടായതുകൊണ്ടല്ലേ... ". "എനിക്ക് പേടിയാകുന്നു. എനിക്ക് വേദനിക്കുന്നു അച്ഛാ.. ആ.. ആ... എനിക്ക് അ..മ്മേ..ടടുത്തു പോ...ണം." "ഇപ്പൊ പോകാം ഷൈലെ.. അച്ഛന്‍റെ മിടുക്കിക്കുട്ടിയല്ലേ.. ഒച്ച വെക്കല്ലേ..."]
ചുറ്റിനും ഇരുട്ട് വന്നു നിറഞ്ഞു.
ഇരുട്ട്. ഇരുട്ട് മാത്രം.
~ ഹരി ശങ്കര്‍
No comments:
Post a Comment