Thursday, February 18, 2016

ഒരു ഫ്രീക്ക് നേരംപോക്ക്

ഒബ്രോണ്‍ മാളിന്‍റെ ചില്ലുവാതില്‍ എനിക്കായി വകഞ്ഞു മാറിയപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് പന്ത്രണ്ട് കഴിഞ്ഞിരുന്നു. പാര്‍കിംഗ് സ്പേസിലേക്ക് നടന്നു. വെയില്‍ പി.സി. ജോര്‍ജിന്‍റെ അസഭ്യവര്‍ഷത്തേക്കാള്‍ ഭയാനകം! (ഔചിത്യം തീരെ ഇല്ലാത്ത ഉപമയായി പോയോ?).  ബൈക്കിന്‍റെ അടുത്തേക്ക് നീങ്ങിയപ്പോള്‍ അവിടെ അയാള്‍ നില്‍പ്പുണ്ടായിരുന്നു. സംശയിക്കേണ്ട. അയാള്‍ തന്നെ. ദൈവം. ശംഖചക്രഗദാധാരിയോ നന്തി എന്ന പൌരാണിക ഹാര്‍ളി ഡേവിഡ്‌സണ്‍ വാഹനനോ കൌബോയ്‌ ജൂതനോ ഒന്നുമായിരുന്നില്ല അയാള്‍. ഒരു ലക്ഷണമൊത്ത  ഫ്രീക്കന്‍. കഴുത്തില്‍ 'ലൈഫ് ഈസ്‌ ഡിഫിക്കല്‍ട്ട്' എന്ന ടാറ്റൂ ഇല്ലായിരുന്നെങ്കിലും അയാളുടെ മുഖത്ത് എന്തോ ഒരു നിരാശയുള്ളതായി തോന്നി.
ദൈവമാണെന്നെനിക്കെങ്ങനെ മനസ്സിലായെന്നാണോ? പറയാം. ഞാന്‍ നോക്കിയപ്പോള്‍ (ഞാനേ കണ്ടുള്ളൂ. ഞാന്‍ മാത്രേ കണ്ടുള്ളൂ) അയാളുടെ ചതുര്‍ഭുജങ്ങളിലൊന്നില്‍ ഐ ഫോണും, മറ്റൊന്നില്‍ ഐ പാഡും, മൂന്നാമത്തേതില്‍ ഐ പോഡും നാലാമത്തേതില്‍ ഒരു കഞ്ചാവ് ബീഡിയും ഉണ്ടായിരുന്നു. ഏതായാലും ഞാന്‍ ബൈക്കില്‍ കയറി ഇരുന്ന് കണ്ണുകൊണ്ടാങ്ങ്യം കാണിച്ചപ്പോള്‍ തെല്ലും മടിയില്ലാതെ അയാളും പിന്‍സീറ്റില്‍ കയറി ഇരുന്നു. ലക്ഷ്യമില്ലാത്ത ആ ഡ്രൈവിനിടയില്‍ പാടുന്ന താരരാജാവിന്‍റെയും അഭിനയിക്കുന്ന ഗാനകോകിലത്തിന്‍റെയും മറ്റും ഫ്ലക്സുകള്‍ താണ്ടി പോകുമ്പോള്‍ അയാളുടെ ആത്മഗതം ഞാന്‍ കേട്ടു, "ഇതിനൊന്നും  ഞാന്‍ ഉത്തരവാദിയല്ല." ഞാന്‍ ഇടയ്ക്കു കയറി, "താങ്കള്‍  ഫ്രീ വില്ലും കൊടുത്തിരുന്നു." അയാള്‍ നെടുവീര്‍പ്പിട്ടു.
പോകുന്ന വഴി ഒരു ജാഥ കണ്ടു. "എന്താണത്?" അയാള്‍ ചോദിച്ചു. "ഓ, അത് എക്കാലത്തും എല്ലാവരാലും വേട്ടയാടപ്പെടുന്ന റെവല്യൂഷണറി ഡെമോക്രാറ്റിക് പാര്‍ട്ടി (ആര്‍.ഡി.പി) യുടെ ശവകേരളാ മാര്‍ച്ചാണ്." ഞാന്‍ സംശയം തീര്‍ത്തുകൊടുത്തു.  തുടരെത്തുടരെയുള്ള പല വിചിത്ര നഗരക്കാഴ്ച്ചകളും അയാളുടെ നെടുവീര്‍പ്പിന്‍റെ ആക്കം കൂട്ടിക്കൊണ്ടേയിരുന്നു. "ഐ ഡെയര്‍ യു, ഐ ഡബിള്‍ ഡെയര്‍ യു മദര്‍ഫക്കര്‍... സേ യു ആര്‍ ഗോഡ് വണ്‍ മോര്‍ ഗോഡ്ഡാം ടൈം..."  എന്ന് സാമൂതിരി ജാക്ക്സണ്‍ സ്റ്റൈലില്‍ തോക്ക് ചൂണ്ടിക്കൊണ്ട് ഓരോ സിനിമാ പോസ്റ്ററും, രാഷ്ട്രീയ ഫ്ലക്സുകളും, അയാള്‍ക്കുനേരെ ഗര്‍ജ്ജിക്കുന്നതായി അയാള്‍ക്ക്‌ തോന്നിയിട്ടുണ്ടാവണം.
സിനിമാ! അതെ! അതുതന്നെ! "നമുക്കൊരു സിനിമയ്ക്കു പോയാലോ ബ്രോ?" ഞാന്‍ അയാളെ ഒന്നുഷാറാക്കാന്‍ ചോദിച്ചു. "ആവാം" അയാള്‍ ഉഷാറിച്ചു. "ഇപ്പോഴത്തെ ഏറ്റവും വലിയ ന്യൂ ജെനറേഷന്‍ ന്യോ നോയര്‍ മള്‍ട്ടി സ്റ്റാറര്‍ സര്‍റിയല്‍ റോമാന്‍റിക്ക് ത്രില്ലര്‍  'ഓട്ടം ബനാനാസ്' കണ്ടാലോ?". "ബലേ ഭേഷ്". ടിക്കറ്റ്‌ കൌണ്ടറില്‍ ക്യൂ നില്‍കുമ്പോള്‍ അയാളുടെ മുഖത്ത് പ്രതീക്ഷയുടെ കിരണങ്ങള്‍ മിന്നിമറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. സിനിമ നന്നായി രസിച്ചു. കണ്ടിറങ്ങുമ്പോള്‍ അതാ വരുന്നു, ആള്‍ക്കൂട്ടത്തിനിടയില്‍,  സംവിധായകന്‍. ഫ്രീക്കന്‍ പിന്നെ ഒന്നും നോക്കീല്ല. ഓടിച്ചെന്നു സംവിധായകനെ വാരിപ്പുണര്‍ന്നു. ആനന്താശ്രുക്കള്‍കൊണ്ട് അയാളെ മാമോദിസ മുക്കി. അങ്ങനെ സംവിധായകനും ഹാപ്പി. എല്ലാം ശുഭം. തമ്മില്‍ പിരിയാന്‍ നേരം അയാള്‍ എന്‍റെയും കൈ കൂട്ടിപ്പിടിച്ച് കണ്ണീര്‍ പൊഴിച്ചു. ജിറാഫിന്‍റെ ലാറഞ്ചൈല്‍ ഞരമ്പിനെക്കാളൊക്കെ (റിച്ചാര്‍ഡ്‌ ഡോക്കിന്‍സിനു സ്തുതി) എത്രയോ ഊ...ജ്ജ്വലമായ സൃഷ്ടികള്‍ പടച്ചു വിടുന്ന "ദൈവങ്ങള്‍" ഭൂമിയില്‍ വസിക്കുന്നു! എന്തൊരാശ്വാസം! നിരാശയുടെ കണികപോലും ഇപ്പോളില്ല. ഞങ്ങള്‍ അങ്ങനെ റ്റാറ്റയും ബിര്‍ലയുമൊക്കെ പറഞ്ഞു പിരിഞ്ഞു.
                                                                          ശുഭം.

~ഹരി ശങ്കര്‍. എസ്

No comments: